അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് സായുധസംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിൽ പ്രതികൾക്കായി രാജ്യത്ത് ശക്തമായ തിരച്ചിൽ പ്രഖ്യാപിച്ച് പ്രസിഡന്റ് ബോല ടിനുബു രംഗത്തെത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നൈജർ സംസ്ഥാനത്തെ ഉൾപ്രദേശമായ ബോർഗു മേഖലയിലെ ഡെകാര, ഗിഡാൻ സാന, സബോൺ ഗിഡ, മസാക്ക എന്നീ ഗ്രാമങ്ങളിൽ ആക്രമണമുണ്ടായത്. വെള്ളിയാഴ്ചയിലെ പ്രാർഥനാ സമയത്ത് ഗ്രാമങ്ങളിലെ പള്ളികൾ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയത്. സൈനിക വേഷത്തിലെത്തിയ തോക്കുധാരികൾ ഗ്രാമവാസികളെ ക്രൂരമായി ആക്രമിക്കുകയും അഞ്ഞൂറോളം പേരെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
തങ്ങൾ തടവിലാക്കിയവരെ വനത്തിലിരുത്തിക്കൊണ്ടുള്ള ദൃശ്യങ്ങൾ അക്രമികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് കൂട്ടബന്ദിയാക്കലിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. വീഡിയോയിൽ കാണാതായ പ്രപ്യപ്പെട്ടവരെ തിരിച്ചറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ചില കുടുംബങ്ങൾ. ഇതുവരെ മോചനദ്രവ്യം സംബന്ധിയായ ആവശ്യങ്ങളൊന്നും അക്രമികൾ ഉന്നയിച്ചിട്ടില്ല.
കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടി സ്വീകരിക്കുമെന്നും മനുഷ്യത്വത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും പ്രസിഡന്റ് ബോല ടിനുബു വ്യക്തമാക്കി. ഒളിവിലുള്ള അക്രമികളെ ഉടൻ പിടികൂടാൻ സുരക്ഷാസേനയ്ക്ക് അദേഹം കർശന നിർദേശവും നൽകിയിട്ടുണ്ട്.