ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ സത്യനികേതന്‍ കെട്ടിട ദുരന്തത്തില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ഡല്‍ഹി സര്‍വകലാശാല സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില പി.ജി ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ ഒമ്പത് പേരെ പുറത്തെടുത്തു. പരിക്കേറ്റവരെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ദുരന്ത സമയത്ത് അന്‍പതോളം വിദ്യാര്‍ഥികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ ഫോണില്‍ വിളിച്ച് ജീവനായി നിലവിളിക്കുന്നത് തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ നിന്ന് ഇപ്പോഴും ഫോണ്‍ കോളുകള്‍ എത്തുന്നുണ്ടെന്നും അവരുമായി നിരന്തരം ആശയവിനിമയം നടത്തി ധൈര്യം പകരുകയാണെന്നും സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ അനില്‍ ശര്‍മ പറഞ്ഞു.
മോട്ടിലാല്‍ നെഹ്റു കോളജ്, ആത്മാറാം സനാതന്‍ ധര്‍മ കോളജ്, ശ്രീ വെങ്കടേശ്വരാ കോളജ് എന്നിവിടങ്ങളില്‍ പഠിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. 15 മുറികളുള്ള കെട്ടിടത്തില്‍ പ്രതിമാസം 12000 രൂപയോളം വാടക നല്‍കിയാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞിരുന്നത്. താഴത്തെ നിലയില്‍ നടന്നിരുന്ന നിര്‍മാണ പ്രവൃത്തികളാണ് വന്‍ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.