പട്യാല: സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയ പ്രകടനത്തോടെ ലോങ്ജംപിൽ മലയാളിതാരം എം. ശ്രീശങ്കർ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ ലോങ്ജംപ് ഫൈനലിൽ തന്റെ അഞ്ചാം ശ്രമത്തിൽ 8.26 മീറ്റർ ദൂരം ചാടിയാണ് ദേശീയ റെക്കോർഡ് (8.20 മീ) പുതുക്കി ശ്രീശങ്കർ ടോക്കിയോ യോഗ്യത സ്വന്തമാക്കിയത്. ഒളിംപിക് യോഗ്യതാ മാർക്ക് 8.22 മീറ്ററാണ്.
അതേസമയം സഹതാരം വൈ.മുഹമ്മദ് അനീസ് എട്ട് മീറ്റർ ചാടി വെള്ളിയും കർണാടകയുടെ എസ്.ലോകേഷ് (7.60 മീറ്റർ) വെങ്കലവും നേടി. വനിതാ 100 മീറ്ററിൽ ദ്യുതി ചന്ദിനെ അട്ടിമറിച്ച് തമിഴ്നാടിന്റെ എസ്.ധനലക്ഷ്മി (11.39 സെക്കൻഡ്) സ്വർണം നേടി. പുരുഷ 400 മീറ്ററിൽ ഡൽഹി മലയാളി അമോജ് ജേക്കബ് (45.68 സെക്കൻഡ്) സ്വർണത്തിലെത്തി. വനിതാ 1500 മീറ്ററിൽ കേരളത്തിന്റെ പി.യു.ചിത്രയെ രണ്ടാമതാക്കി ഹർമിലൻ ബെയ്ൻസ് സ്വർണം നേടി.