അബുദാബി: റമദാന്‍ മാസമാരംഭിക്കുന്നതിന് മുന്നോടിയായി വാഹനമോടിക്കുന്നവർക്ക് മാർഗനിർദ്ദേശങ്ങള്‍ നല്‍കി അബുദാബി പോലീസ്. ആചാരാനുഷ്ടാനങ്ങളും പ്രാർത്ഥനകളും നടത്താന്‍ റോഡുകളില്‍ ക്രമരഹിതമായി വാഹനം പാർക്ക് ചെയ്യരുത്. നിയുക്ത പ്രദേശങ്ങളിലോ സുരക്ഷിത സ്ഥലങ്ങളിലോ മാത്രമെ വാഹനം നിർത്തിയിടാവൂ.
അടുത്തുളള പളളികളിലേക്ക് പോകാനും മറ്റുമായി ഹെവി വാഹനങ്ങളും ട്രക്കുകളും ബസുകളുമൊക്കെ റോഡിന്റെ അരികില്‍ നിർത്തിയിടുന്ന പ്രവണത കഴിഞ്ഞ കാലങ്ങളില്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അത് അനുവദിക്കുന്നതല്ലെന്നാണ് അബുദാബി പോലീസിന്റെ ട്രാഫിക് ആന്റ് പട്രോളിംഗ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.
നിയമം ലംഘിച്ച് വാഹനം പാർക്ക് ചെയ്താല്‍ 500 ദിർഹമാണ് പിഴ. അതുമാത്രമല്ല, ഇങ്ങനെ ചെയ്യുന്നത് മറ്റ് വാഹനയാത്രകരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. തിരക്കേറിയ സമയങ്ങളില്‍ ഗതാഗത തടസ്സമുണ്ടാകാനും ഇത് ഇടയാക്കും. അതുകൊണ്ട് നിർദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രമെ വാഹനം പാർക്ക് ചെയ്യാന്‍ പാടുളളൂവെന്നും അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
