ദുബായ്: മാനസികാസ്വാസ്ഥ്യമുളള അമ്മ വീട്ടില്‍ തനിച്ചാക്കി പോയ ഒരു വയസുകാരനെ രക്ഷപ്പെടുത്തി ദുബായ് പോലീസ്. വീട്ടിനുളളില്‍ കുട്ടി നിർത്താതെ കരയുന്നത് കേട്ട അയല്‍ക്കാരാണ് മുറഖാബാദ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. ഉടന്‍ തന്ന പോലീസ് സ്ഥലത്തിയപ്പോള്‍ കുട്ടി വീട്ടിനുളളില്‍ തനിച്ചാണെന്ന് മനസിലായി. കുഞ്ഞിനെ രക്ഷപ്പെടുത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള ദുബായ് ഫൗണ്ടേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന രീതിയില്‍ വീട്ടിനടുത്തെ റോഡില്‍ നിന്ന് കുഞ്ഞിന്‍റെ മാതാവിനെ കണ്ടെത്തിയത്.
വ്യാപാര ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്തുപോയ കുഞ്ഞിന്‍റെ പിതാവിന് വിമാനത്താവളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തിരികെയെത്താനായില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവർക്കും പരസ്പരം സംസാരിക്കാനോ വിവരങ്ങള്‍ കൈമാറാനോ സാധിച്ചിരുന്നില്ല.
സാഹചര്യങ്ങളുടെ സമ്മർദ്ദം താങ്ങാനാവാതെയാണ് ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടായതെന്നും മനസിലായി. മതിയായ ചികിത്സയും കൗണ്‍സിലിംഗും നല്‍കിയതോടെ ജീവിതത്തിലേക്ക് അവർ തിരിച്ചുവന്നു. ഇതിനിടെ കുട്ടിയുടെ പിതാവിനെ കുറിച്ചുളള വിവരങ്ങള്‍ തേടുകയും തിരിച്ച് യുഎഇയിലെത്തിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസമെടുത്ത് നടപടികള്‍ പൂർത്തിയാക്കി ആ കുടുംബത്തെ ഒരുമിപ്പിക്കാന്‍ പോലീസിന് സാധിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തിയതിനും സഹായിച്ചതിനും ദുബായ് പോലീസിന് നന്ദി പറയുകയാണ് ഏഷ്യന്‍ സ്വദേശികളായ ദമ്പതികള്‍.