അബുദാബി: ജനങ്ങളില്‍ ഭൂരിഭാഗവും വാക്സിന്റെ രണ്ടുഡോസുമെടുത്തതോടെ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടെന്ന് പഠനം. അബുദാബി പൊതുജനാരോഗ്യ വിഭാഗം എമിറേറ്റിലെ കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെകുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
വാക്സിനുശേഷം അണുബാധയുണ്ടായാല്‍ തന്നെ അത് തീവ്രമാകുന്നില്ല. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പലരിലും പ്രകടമാകുന്നത്. അതുകൊണ്ടുതന്നെ ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകത വരുന്നില്ലെന്നും പഠനം വിലയിരുത്തുന്നു.

കോവിഡ് വാക്സിന്റെ രണ്ടുഡോസുമെടുത്തവരില്‍ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. സിനോഫോം വാക്സിനാണ് അബുദാബി ആരോഗ്യകേന്ദ്രത്തിന് കീഴിലുളള കേന്ദ്രങ്ങളിൽ തുടക്കം മുതല്‍ തന്നെ നല്‍കിവരുന്നത്.
യുഎഇയില്‍ ഫൈസർ വാക്സിന്‍, സ്പുട്നിക് വി, ഓക്സ്ഫർഡ് അസ്ട്രസെനക്ക വാക്സിനുകള്‍ നല്‍കാന്‍ അനുമതിയുണ്ടെങ്കിലും അബുദാബി ആരോഗ്യകേന്ദ്രങ്ങളില്‍ സിനോഫോമും സ്പുട്നികും മാത്രമാണ് നിലവില്‍ നല്‍കിവരുന്നത്.