യുഎഇയിൽ നിന്ന് ആറ് കണ്ടെയ്നർ ഓക്സിജൻ ഇന്ത്യയിലെത്തി

യുഎഇയിൽ നിന്ന് ആറ്  കണ്ടെയ്നർ  ഓക്സിജൻ ഇന്ത്യയിലെത്തി

ദുബായ് : കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങായി യുഎഇ. ആറ് കണ്ടെയ്നർ ഓക്സിജൻ സിലിണ്ടറുകളാണ് ദുബായില്‍ നിന്ന് പശ്ചിമബംഗാളിലേക്ക് അയച്ചത്. ആവശ്യക്കാരിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിനായി നടപടികള്‍ പുരോഗമിക്കുകയാണ്.


കഴിഞ്ഞ ദിവസം യുഎഇയുടെ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ സംഭാഷണത്തിലാണ് ഓക്സിജന്‍ നല്‍കാനുളള തീരുമാനത്തിലെത്തിയത്. ഇന്ത്യ യുഎഇയുടെ എക്കാലത്തേയും മികച്ച സൗഹൃദരാജ്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിയില്‍ യുഎഇയുടെ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയാണെന്ന് ഷെയ്ഖ് അബ്ദുളള വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസന്ധി മറികടക്കാനുളള ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമയത്തുമെന്നതുപോലെ യുഎഇയുടെ ഈ പ്രവ‍ൃത്തിയിലും ഏറെ നന്ദിയും സന്തോഷവുമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു.

ആറ് ഓക്സിജന്‍ സിലിണ്ടറുകള്‍ പശ്ചിമ ബംഗാളിലേക്കാണ് സി 17 - ല്‍ എയർ ലിഫ്റ്റ് ചെയ്തതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡർ പവന്‍ കുമാറും പ്രതികരിച്ചു. ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉള്‍പ്പടെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം ഞായറാഴ്ച ദേശീയ പതാകയിലെ ത്രിവർണനിറമണിഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.