ഷാർജ: കടലില്‍ നിന്നും ടിവി ഉള്‍പ്പടെയുളള വിലപിടിപ്പുളള വസ്തുക്കള്‍ കുറച്ചാളുകള്‍ തങ്ങളുടെ ബോട്ടിലേക്ക് കയറ്റുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇതെവിടെയാണെന്നുളള ചോദ്യമാണ് ഉയർന്നത്. ഷാർജ ഖാലിദ് പോർട്ടില്‍ നിന്ന് ഇറാനിലേക്ക് പോയ ചരക്ക് കപ്പലില്‍ നിന്നാണ് സാധനങ്ങള്‍ കടലില്‍ വീണത്.
അമിത ഭാരവുമായി വന്ന കാർഗോ കപ്പല്‍ ഖാലിദ് ലഗൂണിലെത്തിയപ്പോള്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെ കപ്പലിലെ ക്യാപ്റ്റന്‍ തന്നയാണ് രക്ഷപ്പെടുത്തണമെന്ന സന്ദേശം പോലീസിന് അയച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തുകയും കപ്പില്‍ മുങ്ങാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
സാധനങ്ങള്‍ ക്രമമായി അടുക്കാത്തതും അമിതഭാരവുമാണ് കപ്പലിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 300 കിലോ ഭാരമുണ്ടായിരുന്ന കപ്പലില്‍ 5,00,000 ദിർഹത്തിന്‍റെ സാധനങ്ങളുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. കപ്പലും സാധനങ്ങളും ഇന്‍ഷുറന്‍സ് ചെയ്തിട്ടുണ്ട്. പോലീസ് കപ്പല്‍ ഉടമയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. തുടർന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. തുടർ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറി.