കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗത്തിനൊപ്പം വാക്സീൻ ക്ഷാമം കൂടി അനുഭവപ്പെട്ടു തുടങ്ങിയതിനു ശേഷം ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന ചോദ്യമാണ് കോവിഡ് വാക്സീൻ രണ്ടാം ഡോസ് വൈകിയാൽ പ്രശ്നമുണ്ടോ എന്നത്.
എന്നാൽ, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണു വാക്സീനുകളെപ്പറ്റി പഠനം നടത്തിയിട്ടുള്ള വിദഗ്ധർ ആവർത്തിക്കുന്നത്.
മുതിർന്ന പൗരൻമാരുൾപ്പെടെയാണു രണ്ടാം ഡോസ് എടുക്കേണ്ട സമയത്തു ക്ഷാമത്തിനു മുന്നിൽ പകച്ചു നിൽക്കുന്നത്. രണ്ടാം ഡോസ് വൈകിയാൽ ആദ്യ ഡോസ് എടുത്തതിന്റെ ഗുണം ഇല്ലാതാകുമെന്ന പ്രചാരണങ്ങളാണ് കൂടുതലും ആശങ്കയുണ്ടാക്കുന്നതാണ്.
ആദ്യ ഡോസ് എടുത്ത ശേഷം ബൂസ്റ്റർ ഡോസായ രണ്ടാം ഡോസിനുള്ള ഇടവേള അൽപം നീണ്ടാലും പ്രശ്നവുമുണ്ടാകില്ലെന്നു മാത്രമല്ല, വൈകുന്തോറും പ്രതിരോധശേഷിയിൽ കാര്യമായ വർധനയുമുണ്ടാകുന്നു എന്നു വിദേശത്തു നടത്തിയ പഠനങ്ങളിൽ നിന്നു വ്യക്തമാകുന്നു.
രാജ്യത്തു വിതരണം ചെയ്യുന്ന രണ്ട് വാക്സീനുകൾക്കും രണ്ടാം ഡോസ് എടുക്കേണ്ട സമയം വ്യത്യസ്തമാണ്. ഭാരത് ബയോടെക് പുറത്തിറക്കിയ കോ വാക്സീന്റെ രണ്ടാംഡോസ്‍ നാല് – ആറ് ആഴ്ചയ്ക്കുള്ളിലും സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് നാല് – എട്ട് ആഴ്ചയ്ക്കുള്ളിലും എടുക്കണമെന്നാണു മാർഗനിർദേശം.
ആദ്യ ഡോസ് എടുത്തു മൂന്ന് ആഴ്ചയ്ക്കു ശേഷം പ്രതിരോധശേഷി രൂപപ്പെട്ടു തുടങ്ങും. രണ്ടാം ഡോസ് എടുത്തു രണ്ട് ആഴ്ചയ്ക്കു ശേഷം മാത്രമാണു പ്രതിരോധശേഷി പൂർണമായി കൈവരിക്കുന്നത്.
അതേസമയം വാക്സീനുകൾ പുറത്തിറക്കുന്ന വേളയിൽ നിശ്ചയിക്കുന്ന ഇടവേള ഡിസൈൻ പ്രകാരമുള്ളതു മാത്രമാണ്. എന്നാൽ, കാര്യക്ഷമത, പ്രതിരോധശേഷി എന്നിവയെപ്പറ്റിയുള്ള തുടർപഠനങ്ങൾ നടക്കുന്നതു വാക്സീൻ വിപണിയിലെത്തിയ ശേഷമാണ്. അതിനാൽ, ആദ്യം നിർണയിച്ച ഇടവേളയിൽ, മാറ്റങ്ങളുണ്ടാവുന്നതു സാധാരണയാണ്.