അട്ടിമറി വിജയത്തിനടുത്ത് കെ.കെ രമ; വിജയിച്ചത് ടിപി ചന്ദ്രശേഖരനെന്ന് ആദ്യ പ്രതികരണം

അട്ടിമറി വിജയത്തിനടുത്ത് കെ.കെ രമ; വിജയിച്ചത് ടിപി ചന്ദ്രശേഖരനെന്ന് ആദ്യ പ്രതികരണം

കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ രമ അട്ടിമറി വിജയത്തിലേക്ക്. ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിനു മുന്നിലാണു രമ. ടിപി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ടു തികയുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ വിജയം സിപിഎമ്മിന്റെ അപ്രമാദിത്തത്തിനേറ്റ തിരിച്ചടിയാണ്.

വടകരയില്‍ ടിപി ചന്ദ്രശേഖരനാണ് വിജയിച്ചതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം. ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വലിയ പിന്തുണയാണ്. കക്ഷി രാഷ്ട്ര ഭേദമന്യയുള്ള പിന്തുണയാണ്. ഈ നാടിന്റെ പ്രിയ സഖാവ് ചന്ദ്രശേഖരന്റെ വിജയമാണിത്. പോസ്റ്റല്‍ വോട്ടിന്റെ കാര്യം അറിയില്ല. വടകരയില്‍ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദി.'

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.