കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ഫ്രാൻസിസ് കുർബാന മദ്ധ്യേ തളർന്ന് വീണെന്നും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു എന്നുമൊക്കെയുള്ള വാർത്തകളും ചിത്രങ്ങളും കൃത്യമായ ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നു. പോപ്പിന് വേണ്ടി പ്രാർത്ഥിക്കുക എന്ന നിഷ്കളങ്കമായ തലക്കെട്ടോടെ വരുന്ന വാർത്തകൾ പോപ്പിനെ ഇകഴ്ത്താൻ ആഗ്രഹിക്കുന്നവരുടെ കുപ്രചാരണത്തിന്റെ ഭാഗമാണെന്ന് വിശ്വാസികൾ പറയുന്നു.
2016 ജൂലൈ 28 ന് പോളണ്ടിലെ സെസ്റ്റോചോവയിലെ തീർത്ഥാടന കേന്ദ്രമായ ജസ്ന ഗോര മൊണാസ്ട്രിയിൽ ഫ്രാൻസിസ് മാർപ്പാപ്പ തുറന്ന സ്ഥലത്ത് വീണപ്പോൾ എടുത്ത പഴയ ഫോട്ടോകളാണ് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ. 2019 ഡിസംബറിലും, 2020 മാർച്ചിലും വീണ്ടും 2020 ഒക്ടോബറിലും ഈ പോസ്റ്റുകൾ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു.
2016 ൽ പോളണ്ടിന്റെക്രൈസ്തവ വത്കരണത്തിന്റെ 1,050-ാം വാർഷിക ആഘോഷ വേളയിലെ ദിവ്യബലിക്കിടയിലാണ് പോപ്പ് കാൽ വഴുതി താഴേക്ക് വീണത്. ജൂലൈ 27 മുതൽ 31 വരെ ലോക യുവജന ദിനം ആഘോഷിക്കുന്നതിനായി മാർപ്പാപ്പ അക്കാലത്ത് പോളണ്ടിലുണ്ടായിരുന്നു.2016 ഓഗസ്റ്റ് 1 ന് ന്യൂയോർക്ക് പോസ്റ്റിന്റെ ലേഖനമനുസരിച്ച് , കന്യകാമറിയത്തിന്റെ ഐക്കൺ ആയ ബ്ലാക്ക് മഡോണയുടെ ചിത്രം നോക്കവെ ഒരു പടി നഷ്ടപ്പെട്ട് അദ്ദേഹം താഴേക്ക് വീണതെന്ന് പറഞ്ഞിരുന്നു.