ഫിറോസ് ജയിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ബാധ്യത: യൂത്ത് കോണ്‍ഗ്രസ്

ഫിറോസ് ജയിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ബാധ്യത: യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: തവന്നൂര്‍ മണ്ഡലത്തില്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതില്‍ എതിര്‍പ്പ് ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. വിഷയത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാക്കണ്ടെന്ന് കരുതിയാണ് പ്രതിഷേധം ശക്തമാക്കാതിരുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ പറഞ്ഞു.മലപ്പുറം ഡിസിസിയോ അവിടുത്തെ പ്രാദേശികകമ്മിറ്റികളോ ഫിറോസിന് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ടതായി അറിയില്ല. ആരുടെ താല്‍പ്പര്യമാണ് ഈ സീറ്റ് നല്‍കുന്നതിന് പിന്നില്‍ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയുവാന്‍ താല്പര്യമുണ്ടെന്നും നുസൂര്‍ വ്യക്തമാക്കി.

എന്‍എസ് നുസൂറിന്റെ പ്രസ്താവന

'ബഹുമാനപ്പെട്ട പ്രസിഡന്റ്,''പാര്‍ട്ടിയുടെ പരാജയത്തെപ്പറ്റി വിശദമായ കൂടിയാലോചന രാഷ്ട്രീയകാര്യസമിതിയില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന പാര്‍ട്ടി നല്‍കിയതിലുള്ള നന്ദി അറിയിക്കുന്നു. പക്ഷെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്നത് നന്നാവും. തദ്ദേശതെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചെഴുത്ത് നടത്തുവാന്‍ തയ്യാറായിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്ന് ഓര്‍മിപ്പിക്കട്ടെ. താങ്കളോ പ്രതിപക്ഷനേതാവോ മാറിയതുകൊണ്ട് തീരുന്ന പ്രശ്നമല്ല പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. മാറ്റം ഉണ്ടെങ്കില്‍ അത് സമ്പൂര്‍ണ്ണമാകണം. എല്ലാതലങ്ങളിലും അത് ഉണ്ടാകണം. സ്ഥാനാര്‍ത്ഥിത്വം നല്‍കിയപ്പോള്‍ എന്ത് കൊണ്ടാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് തവന്നൂര്‍ മണ്ഡലം നല്‍കിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ആ സമയം തന്നെ മലപ്പുറം ജില്ലാ കമ്മിറ്റി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. തെരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാകേണ്ട എന്ന് കരുതിയാണ് പ്രതിഷേധം ശക്തമാകാത്തത്. എന്നാല്‍ ഇന്നലെ ഫിറോസ് കുന്നംപറമ്പില്‍ മുഖ്യമന്ത്രിയെ വാഴ്ത്തിയത് കണ്ടപ്പോഴാണ് ഇത് അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുന്നത്. അദ്ദേഹം വിജയിച്ചിരുന്നുവെങ്കില്‍പോലും അത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബാധ്യത ആകുമായിരുന്നില്ലേ? ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീമമായ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഏജന്‍സികളുടെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കുന്നത് തന്നെ പാര്‍ട്ടി ഭാവിയില്‍ പ്രതിസന്ധിയിലാകും എന്ന് മനസിലാക്കണമായിരുന്നു.'


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.