കോവിഡ് അതിതീവ്ര വ്യാപനം; എറണാകുളം ജില്ല ഭാഗികമായി അടച്ചുപൂട്ടി; 74 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോവിഡ് അതിതീവ്ര വ്യാപനം; എറണാകുളം ജില്ല ഭാഗികമായി അടച്ചുപൂട്ടി; 74 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൊച്ചി: കോവിഡ് അതിരൂക്ഷമായ എറണാകുളം ജില്ല ഭാഗികമായി അടച്ചുപൂട്ടി. ജില്ലയിലെ 74 പഞ്ചായത്തുകള്‍ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ടി.പി.ആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലായ 74 പഞ്ചായത്തുകളാണ് പൂര്‍ണമായും അടയ്ക്കുന്നത്. ജില്ലയില്‍ 6558 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് അതിതീവ്രവ്യാപനത്തിലേക്കാണ് എറണാകുളം ജില്ല കടന്നിരിക്കുന്നത്. സംസ്ഥാനത്ത് ഒരു ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 6558 പേര്‍ കൂടി പോസിറ്റീവായതോടെ കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58,378 ആയി ഉയര്‍ന്നു. 24,708 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 6558 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

26.54 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരെ പരിശോധിക്കുമ്പോള്‍ 27 പേര്‍ക്ക് രോഗം കണ്ടെത്തുന്നു. രോഗ വ്യാപനം ചെറുക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ നാളെ മുതല്‍ നടപ്പാക്കുന്നതും. ടിപിആര്‍ 25ന് മുകളിലായ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടും. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം ഒഴികെയുള്ള പഞ്ചായത്തുകളില്‍ ടിപിആര്‍ 25ന് മുകളിലായി. ജില്ലയില്‍ ആകെയുള്ള 82 പഞ്ചായത്തുകളില്‍ എഴുപത്തിനാലിലും അതിതീവ്രരോഗവ്യാപനമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.