തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ മരണം വര്‍ധിക്കുന്നതായി കണക്കുകള്‍. വയോധികരില്‍ ഭൂരിഭാഗവും വാക്‌സീനെടുത്തതോടെ മരിക്കുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഈ മരണങ്ങളെല്ലാം ഇപ്പോഴും സര്‍ക്കാര്‍ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നും ആക്ഷേപമുണ്ട്.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മാത്രം പ്രതിദിനം ശരാശരി 50 ല്‍ ഏറെ മരണം നടക്കുന്നുവെന്ന് ജില്ലകളിലെ റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നു. സംസ്ഥാനത്താകെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തിരക്കു വര്‍ധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്നലെ സംസ്ഥാനത്തു സര്‍ക്കാര്‍ സ്ഥിരീകരിച്ച മരണങ്ങള്‍ 63 ആണ്. കാരണം കോവിഡ് ബാധിച്ചു മരിച്ചവരുടെ സാംപിള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുനഃപരിശോധന നടത്തി സ്ഥിരീകരിച്ചാല്‍ മാത്രമേ ഔദ്യോഗിക കണക്കില്‍ ചേര്‍ക്കൂ. ഇതിനു പുറമേ, സംസ്ഥാന തലത്തിലുള്ള സമിതി ജില്ലകളിലെ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുകയും വേണം.
കോവിഡ് ബാധിച്ചവര്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആയ ശേഷമുണ്ടാകുന്ന മരണം ഈ പട്ടികയില്‍ പെടുത്തേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇതു ശാസ്ത്രീയമല്ലെന്നും തിരുത്തണമെന്നും വിദഗ്ധസമിതി ഉള്‍പ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.