തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ വാക്സിനേഷന് പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാനായി തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും https://pass.bsafe.kerala.gov.in/ വെബ്സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കി യാത്ര ചെയ്യാം
അത്യാവശ്യ യാത്രകൾക്ക് പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്നു തന്നെ പാസ് ഡൗൺലോഡ് ചെയ്യാം
പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓൺലൈനിൽ പാസിനായി അപേക്ഷിക്കുമ്പോള്‍ നൽകണം. ഇത് പരിശോധിച്ച് സ്പെഷ്യൽ ബ്രാഞ്ചാണ് യാത്രാനുമതി നൽകുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ ഫോണിലേക്ക് വണ്‍ ടൈം പാസ്‌വേർഡ് (ഒടിപി) വരും. പിന്നീട് അനുമതി പത്രം ഫോണിൽ ലഭ്യമാകും. ഇത് ഉപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക.
അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നൽകാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിങ്ങനെയുള്ള ഒഴിവാക്കാനാവാത്ത ആവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക.
ജില്ലവിട്ട് യാത്ര ചെയ്യുന്നത് പൊതുവെ അനുവദിക്കില്ല. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിൽസാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. പോലീസ് പാസിനോടൊപ്പം തിരിച്ചറിയൽ കാർഡ് കൂടി കരുതേണ്ടതാണ്.