തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാഹന പരിശോധന നടത്താൻ ഒരു സംഘടനക്കും അനുവാദമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് കാടാങ്കോട് സേവാഭാരതിയുടെ യൂണിഫോം ധരിച്ച് വാഹന പരിശോധന നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. എന്നാൽ സർക്കാർ തന്നെ സന്നദ്ധ സേനയെ രൂപീകരിച്ചിട്ടുണ്ട്. അവർക്കാണ് ഇത്തരത്തിൽ പോകാൻ അനുമതി. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് ഇതിൽ പ്രവർത്തിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനയ്ക്ക് വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പൊലീസ് തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും പരിശോധനാ സംഘത്തിലുണ്ടായിരുന്നെങ്കിലും പൊലീസ് നല്‍കിയ വോളന്റിയർ ബാഡ്ജാണ് അണിഞ്ഞിരുന്നത്. അതിനിടെയാണ് സേവാഭാരതിയുടെ ജാക്കറ്റ് ധരിച്ച പ്രവര്‍ത്തകന്‍ പരിശോധന നടത്തിയത്.