മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു

മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു

കൊച്ചി∙ കേരളത്തിന്റെ ഏഴാം നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കറും കൊച്ചി മുൻ മേയറും മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ വസതിയിൽ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി പള്ളിയിൽ. ഭാര്യ: നബീസ. ഒരു മകനും മകളുമുണ്ട്.

തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേയ്ക്കു വന്ന്, കൊച്ചി മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനിലും നിയമസഭയിലേയ്ക്കുമെല്ലാം എത്തിയ വ്യക്തിയാണ് കെ.എം. ഹംസക്കുഞ്ഞ്. എറണാകുളം മുൻസിപ്പൽ കൗൺസിൽ അംഗമായത് 1966ൽ. തുടർന്ന് കൊച്ചി കോർപ്പറേഷൻ രൂപീകരിച്ചപ്പോൾ 1969ൽ നടന്ന തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ കൗൺസിൽ അംഗമായി. തുടർന്ന് 1973 മുതൽ രണ്ടര വർഷം കൊച്ചി കോർപ്പറേഷൻ മേയറായിരുന്നു. കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, ജിസിഡിഎ അതോറിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ മുസ്‍ലിംലീഗിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി 1975ൽ തിരഞ്ഞെടുക്കപ്പെട്ടു. മുസ്‍ലിംലീഗിന്റെ ടിക്കറ്റിലാണ് ഏഴാം നിയമസഭയിലേയ്ക്ക് മട്ടാഞ്ചേരിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1982ൽ ഡപ്യൂട്ടി സ്പീക്കറായി. 1986ൽ, രാഷ്ട്രീയ കാരണങ്ങളാൽ പദവിയിൽനിന്നു രാജിവയ്ക്കുകയായിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.