ന്യൂഡൽഹി: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. ഡൽഹി രാജ്യന്തര വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങി. ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നെടുമ്പാശേരിയില്‍ എത്തിക്കും. ഉച്ചയോടെ നെടുമ്പാശേരിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. നാളെ ഉച്ചകഴിഞ്ഞു കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണു സംസ്കാരം. ഇസ്രയേൽ നയതന്ത്ര പ്രതിനിധികളും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.
ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവേയാണ് റോക്കറ്റ് വീടിന് മുകളിൽ പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും. സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടിരുന്നു.