ഇടുക്കി: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതസംസ്കാരം നാളെ കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
സൗമ്യ സന്തോഷിന്റെ വേർപാടിൽ ഇടുക്കി രൂപത അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ ജീവനു സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കരിമ്പൻ ബിഷപ്പ്സ് ഹൗസിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം ആവശ്യപ്പെട്ടു.
നിഷ്കളങ്കരായ ആളുകളുടെ ജീവനെടുക്കുന്ന ഇത്തരം ആക്രമണങ്ങൾ അങ്ങയേറ്റം അപലപനീയമാണെന്നു യോഗം ചൂണ്ടിക്കാട്ടി. സൗമ്യയുടെ അകാലത്തിലുള്ള വേർപാടിൽ മനംനൊന്ത കുടുംബാംഗങ്ങൾക്ക് ഇടുക്കി രൂപതയുടെ അനുശോചനം അറിയിക്കുകയും രൂപത മുഴുവനും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി രൂപത പി ആർഒ മോൺ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു.
ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവേയാണ് റോക്കറ്റ് വീടിന് മുകളിൽ പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും. സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടിരുന്നു.
സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; ഉച്ചയോടെ നെടുമ്പാശേരിയില്‍