സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തി മാതൃകയാകണം: ഐഎംഎ

സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തി മാതൃകയാകണം: ഐഎംഎ

തിരുവനന്തപുരം : കോവിഡ് കാലത്ത് സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ മാതൃകയാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ).

തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്‍റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ വാര്‍ത്താകുറിപ്പിലൂടെ മുന്നോട്ട് വച്ചത്. അതേസമയം, ലോക്ക് ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ നടപടിയെ ഐഎംഎ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

വരുന്ന 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.കോവിഡ് വ്യാപനവും മഴയും ശക്തമായാല്‍ തീരുമാനത്തില്‍ മാറ്റങ്ങളുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്കുമാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.