ദുബായ്: യുഎഇയില്‍ ഈദുല്‍ ഫിത്തർ അവധി കഴിഞ്ഞ് സർക്കാർ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരും ഓഫീസില്‍ നേരിട്ട് ഹാജരായി. കോവിഡ് സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലിചെയ്തവരുള്‍പ്പടെയാണ് ഇന്ന് മുതല്‍ ഓഫീസില്‍ ജോലിക്കെത്തിയത്.
ഓണ്‍ലൈനില്‍ പഠനം തുടരുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളില്‍ പലതും നേരത്തെ തന്നെ ജീവക്കാരോട് ഓഫീസിലെത്തി ജോലിചെയ്യാന്‍ നിർദ്ദേശം നല്‍കിയിരുന്നു. സർക്കാർ നിർദ്ദേശമനുസരിച്ച് സാമൂഹിക അകലം പാലിച്ചും മാസ്ക് ഉള്‍പ്പടെയുളള കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഓഫീസിലെത്തി ജോലി ചെയ്യാനുളള സൗകര്യമൊരുക്കിയത്. കഴിഞ്ഞ ദിവസമാണ് സർക്കാർ ജീവനക്കാരും നേരിട്ട് ഓഫീസിലെത്തണമെന്ന നിർദ്ദേശം അധികൃതർ നല്‍കിയത്. ഇതിനായുളള സൗകര്യങ്ങള്‍ സജ്ജമാക്കണമെന്ന് അതത് വിഭാഗങ്ങള്‍ക്ക് നിർദ്ദേശവും നല്‍കിയിരുന്നു.
വാക്സിനെടുക്കാത്ത ജീവനക്കാരാണെങ്കില്‍ ആഴ്ചയിലൊരിക്കല്‍ സ്വന്തം ചെലവില്‍ കോവിഡ് വാക്സിനെടുത്ത് നെഗറ്റീവാണെന്ന് ഉറപ്പിക്കണം.ആരോഗ്യ കാരണങ്ങളാൽ വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവരാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാൽ തൊഴിലുടമയുടെ ചെലവിൽ പിസിആർ ടെസ്റ്റ് എടുക്കാൻ സൗകര്യം ഒരുക്കും. സ്വകാര്യകമ്പനികളിലും ഇത് ബാധകമാണ്. സർക്കാർ ഓഫീസുകള്‍ സന്ദർശിക്കുന്നതിനും 96 മണിക്കൂറിനുളളിലെടുത്ത പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് വേണം. കഴിഞ്ഞ ദിവസം 1321 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.