ഇന്നുമുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍

ഇന്നുമുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം ചെയ്യും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് കുത്തിവയ്പ്പ് നല്‍കുക. വാക്സിന്‍ അനുവദിക്കപ്പെട്ടവര്‍ക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈല്‍ഫോണില്‍ ലഭിക്കും. ഇത് പ്രകാരം കൃത്യ സമയത്ത് അനുവദിക്കപ്പെട്ട വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തണം.

മറ്റു രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ തുടങ്ങി 20 തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാന്‍. ഇവര്‍ക്കായി പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാക്സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് എസ്‌എംഎസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗത്തില്‍ ഇതുവരെ 35,000 പേര്‍ വാക്സിനുവേണ്ടി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1000 പേരുടെ അപേക്ഷ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ നിരസിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.