എകെജി സെന്ററിലെ കൂട്ട കേക്കുമുറി; കളക്ടര്‍ക്കും ഡിജിപിക്കും പരാതി

എകെജി സെന്ററിലെ കൂട്ട കേക്കുമുറി; കളക്ടര്‍ക്കും ഡിജിപിക്കും പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കം എകെജി സെന്ററില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിനെതിരെ ജില്ലാ കളക്ടര്‍ക്കും ഡിജിപിക്കും പരാതി. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കെയാണ് ആഘോഷം നടത്തിയത്. കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ എം. മുനീറാണ് പരാതിക്കാരന്‍.
വീടിന് പുറത്തിറങ്ങരുതെന്ന വ്യവസ്ഥയുള്ളപ്പോള്‍ എല്‍ഡിഎഫ് നേതാക്കളായ 16 പേരാണ് സാമൂഹിക അകലം പോലും പാലിക്കാതെ കൂട്ടം കൂടിനിന്ന് കേക്ക് മുറിച്ച് ആഘോഷിച്ചത്. നിയമം എല്ലാവര്‍ക്കും തുല്യമാണെന്നിരിക്കെ ഇവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ പറയുന്നു.

സിപിഎമ്മിന്റെ ഫെയ്‌സ്ബുക് പേജില്‍ അപ്ലോഡ് ചെയ്ത ആഘോഷത്തിന്റെ ഫോട്ടോ ഉള്‍പ്പെടെവച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ കാവല്‍ മുഖമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍, കാവല്‍ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ആന്റണി രാജു, ജോസ് കെ. മാണി എന്നിവരുള്‍പ്പെടെ 16 പേരാണ് സാമൂഹിക അകലം പാലിക്കാതെ ആഘോഷ ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.