'മുഖ്യമന്ത്രിയുടെ നടപടി 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം': പി.സി തോമസ് പരാതി നല്‍കി

'മുഖ്യമന്ത്രിയുടെ നടപടി 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം': പി.സി തോമസ് പരാതി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ കേക്ക് മുറിച്ച സംഭവം നിയമലംഘനമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചെയ്തതെന്ന് പി സി തോമസ് ആരോപിച്ചു. സംഭവത്തിനെതിരെ അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.

'തിരുവനന്തപുരത്ത് എകെജി സെന്ററില്‍ വെച്ച് ഇന്നലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം കൂടുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ വിവിധ കക്ഷികളുടെ നേതാക്കളെല്ലാം കൂടി 22 പേര്‍ പങ്കെടുത്തെന്നാണ് മനസ്സിലാക്കുന്നത്. സന്തോഷം പങ്കിടാനാണെന്ന് തോന്നുന്നു കൂട്ടമായി നിന്ന് മുഖ്യമന്ത്രി എല്ലാവര്‍ക്കും കേക്ക് മുറിച്ച് കൊടുക്കുന്നതു കണ്ടു. ഒരു കാര്യം മുഖ്യമന്ത്രി ശ്രദ്ധിച്ചില്ല. ഒരിക്കലും ഒരുമിച്ച് കൂടരുത്, ആവശ്യത്തിന് അകലം പാലിക്കണം എന്നാണ് അദ്ദേഹം പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹം തന്നെ കൂട്ടമായി നേതാക്കള്‍ക്കൊപ്പം നിന്നു. ഇന്നത്തെ കൊറോണ ചട്ടങ്ങള്‍ അദ്ദേഹം തെറ്റിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിനും എതിരായി ചില നടപടികളുണ്ടായി. ഒരുമിച്ച് തെറ്റായി കൂടുന്നത് ഐപിസി 141, 142, 143 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്, ശിക്ഷാര്‍ഹമാണ്. 2020ല്‍ പാസ്സാക്കിയ കേരള എപിഡമിക് ഡിസീസ് ആക്റ്റിനും വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് പി.സി തോമസിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.