തിരുവനന്തപുരം: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ട്രിപ്പിൾ ലോക്ഡൗണിന് ഇതു ബാധകമാകില്ല. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് എന്നു മാത്രമാണ് ഉത്തരവ്.
ടാക്സ് കൺസൽറ്റന്റുമാർ, ജിഎസ്ടി പ്രാക്ടീഷണർമാർ എന്നിവർക്കു വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഹോം ഡെലിവറി, ഓൺലൈൻ വിൽപന എന്നിവയ്ക്കായി ടെക്സ്റ്റൈൽ, ജ്വല്ലറി ഷോറൂമുകൾ കുറച്ചു ജീവനക്കാരുമായി തുറക്കാം. വിവാഹ സംഘങ്ങൾക്ക് ഒരു മണിക്കൂർ വരെ ഷോറൂമുകൾ സന്ദർശിക്കാം.
പൈനാപ്പിൾ തോട്ടങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കു പണിയെടുക്കാം. ടെലികോം ടവർ ജോലികൾക്ക് അനുമതി. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള തുക ഉപയോഗിച്ചു മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാം.
അതേസമയം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ ഇന്നു മുതൽ എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡോ, ലെറ്റർ ഹെഡോ ഉപയോഗിച്ച് ഓഫിസ്, സൈറ്റ് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യാം.
നിർമാണ മേഖലകളിൽ അതിഥിത്തൊഴിലാളികൾക്കു മാത്രമായിരുന്നു നേരത്തേ പ്രവേശനം അനുവദിച്ചിരുന്നത്. എൻജിനീയർമാർ/ സൂപ്പർവൈസർമാർ ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ നിന്നു പാസ് അനുവദിക്കണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.