ന്യൂനപക്ഷ ക്ഷേമം ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്കയില്ല; മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും മുഖ്യമന്ത്രി

ന്യൂനപക്ഷ ക്ഷേമം ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്കയില്ല; മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും മുഖ്യമന്ത്രി

പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എല്ലാവരും സ്വാഗതം ചെയ്തതായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാര്യത്തില്‍ ആര്‍ക്കും ആശങ്കയുണ്ടെന്ന് തോന്നുന്നില്ല. മുസ്ലീം സമുദായത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്.

മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ മുസ്ലീംലീഗല്ല തീരുമാനിക്കുന്നതെന്നും മുസ്ലീം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം മുസ്ലീം ലീഗിനല്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതിന് പിന്നില്‍ ക്രൈസ്തവ സഭകളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ തുടങ്ങി. പ്രവാസി ഡിവിഡന്റ് പദ്ധതിയോട് കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് പ്രവാസികളില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭ വിഹിതം 10 ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനായി സബ്‌സിഡി 0.7 ശതമാനം വര്‍ദ്ധിപ്പിച്ചു. കിഫ്ബിയുടെ സഹകരണത്തോടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.

നിക്ഷേപ സുരക്ഷയോടെയൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.