കോവിഡിനൊപ്പം ഡെങ്കിപ്പനിയും വ്യാപിച്ചേക്കും;മൂന്നാഴ്ചകള്‍ നിര്‍ണായകം: മുന്നറിയിപ്പ്

കോവിഡിനൊപ്പം ഡെങ്കിപ്പനിയും വ്യാപിച്ചേക്കും;മൂന്നാഴ്ചകള്‍ നിര്‍ണായകം: മുന്നറിയിപ്പ്

തിരുവനന്തപുരം:  നിര്‍ണായകമായ മൂന്നാഴ്ചകളാണ് മുന്‍പിലുള്ളതെന്ന് ഓര്‍മ്മിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം എത്തുന്നതോടെ കോവിഡിന് പുറമേ ഡെങ്കിപ്പനിയും പടരാനുള്ള സാ​ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് നിറവേറ്റണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണമെന്നും വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോൾ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ്. ഇതിനു മുന്‍പ് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമായ തോതില്‍ ബാധിച്ചത് 2017ല്‍ ആണ്. അതിനാല്‍ ഈ വര്‍ഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണ്, മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് അടച്ചിട്ട മുറികളില്‍ എളുപ്പത്തില്‍ വ്യാപിക്കുമെന്നതിനാല്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കണം. ലോക്ക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിക്കേണ്ടിവരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്തവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.