തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് നാളെ നടക്കുക. ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. ചരിത്രവിജയവുമായി തുടർഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്തെ നയിക്കാൻ ഇനി വിഡി സതീശൻ.
സ്പ്രിംഗ്ളർ ,സ്വർണ്ണക്കടത്ത് മുതൽ ഇഎംസിസി വരെ സഭയിൽ അഞ്ച് വർഷം മുഴങ്ങി ആരോപണപരമ്പരകളെല്ലാം ജനം തള്ളി എന്ന് പറഞ്ഞാകും പ്രതിപക്ഷത്തെ ഭരണപക്ഷം നേരിടുക. മറുവശത്ത് പ്രതിപക്ഷനേതാവെന്ന നിലയിൽ ആദ്യ വിലയിരുത്തലിന് വേദിയാകുന്നത് എന്നും മിന്നും പ്രകടനം കാഴ്ചവെച്ച സഭാതലമെന്നത് സതീശന്റെ അനുകൂല ഘടകം. സതീശനെന്ന പുതിയനേതാവിന് പിന്നിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാറുന്ന കോൺഗ്രസിലെ തലമുറമാാറ്റത്തിനും സഭ സാക്ഷിയാകും.
പിണറായി മുഖ്യമന്ത്രിയായ നിയമസഭയിൽ പ്രതിപക്ഷനിരയിലേക്ക് കെകെ രമയെത്തുന്നതും മറ്റൊരു കൗതുകം. ഒരു സീറ്റ് പോലും ലഭിക്കാത്ത ബിജെപിക്ക് ഇത്തവണ പുറത്തുനിന്നും കളി കാണേണ്ട സ്ഥിതി. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 28ന് നയപ്രഖ്യാപനപ്രസംഗം. നാലിനാണ് ബജറ്റ്. 14 വരെയാാണ് നിയമസഭാ സമ്മേളനം.