കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങള്‍ക്കെതിരേ പോലിസ്മുറ പാടില്ലെന്ന് ഹൈക്കോടതി. പോലിസ് സാധാരണക്കാരുടെ മേല്‍ മാസ്‌ക് ധരിച്ചില്ല എന്ന കാരണത്താല്‍ ബലപ്രയോഗം നടത്തരുതെന്നും ജനം ഏറെ പ്രയാസങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ അവരോട് നിയമപരമായി പെരുമാറണമെന്നും ഹൈക്കോടതി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ആണ് പോലിസിന് താക്കീത് നല്‍കിയത്. മാസ്‌ക് ധരിച്ചില്ല എന്ന പേരില്‍ പോലിസ് തെറിവിളിച്ച് അധിക്ഷേപിക്കുകയും ലാത്തിക്ക് അടിക്കുകയും ചെയ്തു എന്ന പരാതിയില്‍ ആണ് കോടതിയുടെ ഇടപെടല്‍. എം ബി ഷൈനിയാണ് പരാതി നല്‍കിയത്.
സംസ്ഥാന പോലിസ് മേധാവിയോട് അടുത്ത വെള്ളിയാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കാനും കോവിഡ് കാലത്ത് പോലിസ് അധികാരം അമിതമായി പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.