മകൾ കരൾ പകുത്തുനൽകിയെങ്കിലും പാതിവഴിയിൽ അച്ഛൻ യാത്രയായി

മകൾ കരൾ പകുത്തുനൽകിയെങ്കിലും പാതിവഴിയിൽ അച്ഛൻ യാത്രയായി

ഹരിപ്പാട്‌: മകള്‍ അച്ഛന് കരള്‍ പകുത്തുനല്‍കിയെങ്കിലും ജീവിതത്തിലേക്കുള്ള മടക്കയാത്രയില്‍ ദിലീപ്‌കുമാർ (51) പാതിവഴിയില്‍ മകളെ പിരിഞ്ഞുപോയി.

ഫാറ്റി ലിവര്‍ കാരണം നോണ്‍ ആല്‍ക്കഹോളിക്‌ ലിവര്‍ സിറോസിസ്‌ ബാധിച്ചാണ്‌ ദിലീപ്‌ കുമാര്‍ ഗുരുതരാവസ്‌ഥയിലായത്‌. കരള്‍ മാറ്റിവച്ചെങ്കില്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാകൂ എന്നായിരുന്നു ഡോക്‌ടര്‍മാരുടെ നിര്‍ദേശം. ഇരുപതു വയസുകാരിയായ മകള്‍ അഭിരാമി കരള്‍ നല്‍കാന്‍ തയാറായി. കുമാരപുരത്തെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന്‌ ജീവന്‍ രക്ഷാസമിതിക്കു രൂപം നല്‍കി ശസ്‌ത്രക്രിയയ്‌ക്കു വേണ്ടി 35 ലക്ഷത്തോളം രൂപ സമാഹരിച്ചു.

കൊച്ചിയിലെ ആശുപത്രിയില്‍ ഏപ്രില്‍ ഒന്‍പതിനായിരുന്നു ശസ്‌ത്രക്രിയ. ശസ്‌ത്രക്രിയ വിജയമാണെന്ന വാര്‍ത്ത വീട്ടുകാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും ആഹ്ലാദമായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായെത്തിയ ഹൃദയസ്‌തംഭനം അദ്ദേഹത്തിന്റെ മരണത്തിനിടയാക്കി എല്ലാവരെയും കണ്ണീരിലാഴ്‌ത്തി.

1449-ാം നമ്പർ കുമാരപുരം സര്‍വീസ്‌ സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു
കുമാരപുരം എരിയ്‌ക്കാവ്‌ മംഗലശേരി കാട്ടില്‍ വീട്ടിൽ ദിലീപ്‌കുമാർ. ഭാര്യ: സിമി. മക്കള്‍: അഭിരാമി, അഭിനന്ദു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.