കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്; ഒറ്റത്തവണയായി മൂന്ന് ലക്ഷം, പ്രതിമാസം 2000 രൂപ

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്; ഒറ്റത്തവണയായി മൂന്ന് ലക്ഷം, പ്രതിമാസം 2000 രൂപ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപ്രകാരം മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും. 18 വയസുവരെ 2000 രൂപ പ്രതിമാസം നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഡല്‍ഹി, ആന്ധ്രപ്രദേശ് സര്‍ക്കാറുകള്‍ ഈ പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണ നിരക്ക് കൂടുതലാണ്.ഈ ജില്ലകളില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകര്‍ കൊവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍നിന്നും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കാം. നേത്ര പരിശോധകര്‍, കണ്ണടക്കടകള്‍, ശ്രവണ സഹായികള്‍ വില്‍ക്കുന്ന കട, കൃത്രിമ അവയവം വില്‍ക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന കടകള്‍, മൊബൈല്‍കംപ്യൂട്ടര്‍ ഷോപ്പുകള്‍ എന്നിവയ്ക്കു രണ്ടു ദിവസം തുറക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.