തിരുവനന്തപുരം: വിഴിഞ്ഞം ബോട്ടപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തില്‍ സഭ. മൂന്ന് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം തികഞ്ഞ അനാസ്ഥയാണെന്നാണ് സഭയുടെ ആരോപണം. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല.
അതു നടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് ജീവനുകള്‍ നഷ്ടമായതെന്ന് ലത്തിന്‍ സഭ സഹായ മെത്രാന്‍ മാര്‍
ക്രിസ്തുദാസ് പറഞ്ഞു. അപകടം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി ഫാ. മൈക്കിള്‍ തോമസ് ആരോപിച്ചു.
ചൊവ്വാഴ്ച്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശികളായ ജോസഫ്, ഡേവിഡ്‌സണ്‍ വിഴിഞ്ഞം സ്വേദശി ശബരിയാര്‍ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയി മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മണല്‍ത്തിട്ടയിലിടിച്ച് വള്ളങ്ങള്‍ മറിഞ്ഞത്. തുറമുഖ നിര്‍മ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹര്‍ബറില്‍ ഇട്ടത്. അപകട വിവിരമറിഞ്ഞിട്ടും ഫയര്‍ ഫോഴ്‌സും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും എത്താന്‍ വൈകിയെന്നും നാട്ടുകാര്‍ ആരോപിച്ചു.