ന്യൂനപക്ഷ ക്ഷേമ പദ്ധതി: 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി; ജനസംഖ്യാടിസ്ഥാനത്തില്‍ നടപടി വേണമെന്നും നിര്‍ദേശം

ന്യൂനപക്ഷ ക്ഷേമ പദ്ധതി: 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി; ജനസംഖ്യാടിസ്ഥാനത്തില്‍ നടപടി വേണമെന്നും നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

നീതി പീഠത്തിന്റെ സുപ്രധാന വിധി

സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ വിവാദ ഉത്തരവ് റദ്ദാക്കി

 ക്രൈസ്തവ സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം


80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കണം.

2015ലെ സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദാക്കിയത്.

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണനയില്‍ എടുത്താണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്. പൊതുവായ പദ്ധതികളില്‍ 80% വിഹിതം മുസ്ലീം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.