തിരുവനന്തപുരം: വിഴിഞ്ഞം ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്. മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപ മന്ത്രിമാര്‍ തന്നെ ഓരോ കുടുംബത്തിനും കൈമാറി.
ചൊവ്വാഴ്ച്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വേദശി ശബരിയാര്‍, പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്പോളായിരുന്നു മണല്‍ത്തിട്ടയിലിടിച്ച് വള്ളങ്ങള്‍ മറിഞ്ഞത്. തുറമുഖ നിര്‍മ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹര്‍ബറില്‍ ഇട്ടത്. ഇതേതുടർന്ന് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹാര്‍ബറിലെ മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്ന് തന്നെ ചെയ്യുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായും എങ്ങനെ നീക്കം ചെയ്യുമെന്ന കാര്യത്തില്‍ പഠനം നടത്തും. ഇതിന് പുറമെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ കൈമാറുമെന്നും അത് തൊഴിലാളികള്‍ ഉപയോഗിക്കണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.