ജീവിതം പുകഞ്ഞു തീരേണ്ടതല്ല: മാർ ജോസഫ് പാംപ്ലാനി

ജീവിതം പുകഞ്ഞു തീരേണ്ടതല്ല: മാർ ജോസഫ് പാംപ്ലാനി

തലശ്ശേരി: മനുഷ്യജീവിതം പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലം വെറുതെ പുകഞ്ഞു തീരേണ്ടതല്ലെന്ന് മാർ ജോസഫ് പാംപ്ലാനി. ഈ ലോക പുകയില വിരുദ്ധ ദിനാചരണ ദിനത്തിലെ സന്തോഷകരമായ കാര്യം ലക്ഷക്കണക്കിനാളുകൾ പുകയില ഉൽപന്നങ്ങൾ ഉപേക്ഷിച്ച വർഷമാണിത് എന്നതാണ്. ഇതിൻ്റെ സൂചിക ഇനിയും മുകളിലേക്ക് ഉയരട്ടെയെന്നും തൽഫലമായുണ്ടാകുന്ന ആരോഗ്യകരമായ ജീവിതാനന്ദം വഴിയായി സമൂഹജീവിതത്തിലും വലിയ മാറ്റങ്ങൾ ശുഭോദോർഹമായുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനാചരണം തലശ്ശേരി പ്രതീക്ഷയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുകയില ഉല്പന്നങ്ങളുടെ ഹോമം നടത്തിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി, മുക്തിശ്രീ, പ്രതീക്ഷ മദ്യപാന ചികാത്സാകേന്ദ്രം എന്നിവയുടെ ഡയറക്ടറായ ഫാ. ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

പുകവലി കുറഞ്ഞു എന്നതിന്റെ നേർക്കണക്ക് അദ്ദേഹം വിവരിച്ചു.'90 കളിൽ 1200 കോടി ദിനേശ് ബീഡി വില്പന നടത്തിയിരുന്നത് ഇന്ന് വെറും 64 കോടിയായി മാറി. ഇന്ത്യയിൽ തന്നെ സിഗരറ്റിന്റെ കാര്യമെടുത്താൽ 15000 കോടിയുടെ നികുതി കുറവ് ഉണ്ടാകാൻ തക്കവിധം വില്പന കുത്തനെ കുറഞ്ഞു. അതിൻ്റെ മറുവശം എന്താണെന്നു വച്ചാൽ പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കുറവുണ്ടായി എന്നത് തന്നെ. ഗ്ലോബൽ അഡൽറ്റ് ടുബാക്കോ സർവ്വേ പ്രകാരം ഇന്ത്യയിൽ 13.5ലക്ഷം പേർ മരിക്കുന്നു.

ലോകത്തിലാകമാനം ആകട്ടെ 80ലക്ഷത്തോളം പേർ മരിക്കുന്നു എന്നാണ് കണക്ക്. 97% നികുതിയും കൊടുത്ത് മരണത്തിലേക്ക് നടന്നുകയറുന്ന ജനങ്ങളോട് ഈ അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനാചരണത്തിൽ ഒന്നേ പറയാനുള്ളൂ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും ഓർത്തെങ്കിലും പുകയില ഉൽപന്നങ്ങളുടെ ഉപയോഗം എന്നെന്നേക്കുമായി ഉപേക്ഷിക്കുക. മനോഹരമായ ഈ ലോകത്തിൽ ആരോഗ്യമുള്ള ഒരു ശരീരത്തോടെ നമുക്ക് നമ്മുടെ ജീവിത സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. ഡോ.സെറീബ, കാൺസിലർ മനു പയ്യാവൂർ, ജോയ് എം.എൽ, ബെന്നി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അർദ്ധദിന സെമിനാറും നടന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.