ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ റദ്ദാക്കിയ നടപടി ഖേദകരം: കെആര്‍എല്‍സിസി

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ റദ്ദാക്കിയ  നടപടി ഖേദകരം:  കെആര്‍എല്‍സിസി

കൊച്ചി: ജനാധിപത്യ ഭരണകൂടങ്ങള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്നും എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണമെന്ന നിലപാട് സ്വാഗതാര്‍ഹമെന്നും കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വ്യക്തമാക്കി.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി പുനക്രമീകരണം നടത്തുമ്പോള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളായ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലത്തീന്‍ കത്തോലിക്കര്‍ക്കും നിശ്ചിത ശതമാനം നീക്കി വയ്ക്കണം. 80:20 വിധിയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ നിറുത്തലാക്കിയതിനെ ആണ് കേരള ലത്തീന്‍ സമൂഹം എതിര്‍ക്കുന്നതെന്ന് ഫാദര്‍ തോമസ് തറയില്‍ സിന്യൂസിനോട് വിശദീകരിച്ചു.

2008 ലെയും 2011 ലെയും സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കപ്പെട്ടതു വഴി പ്രധാനമന്ത്രിയുടെ ഉന്നതതല സമിതി (സച്ചാര്‍ കമ്മറ്റി ) കണ്ടെത്തലുകളും ശുപാര്‍ശകളും നിരാകരിക്കപ്പെട്ടിരിക്കുന്നു. റദ്ദാക്കപ്പെട്ട മൂന്നാമത്തെ ഉത്തരവ് പ്രകാരം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ബാധകമായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍പ്പുകള്‍ക്ക് 80:20 അനുപാതം നിശ്ചയിച്ചിരിക്കുന്നത് നിയമാനുസൃതമല്ല എന്ന കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കുന്നു.

ഒരു സമൂഹത്തിനും അര്‍ഹമായ നീതി നിഷേധിക്കപ്പെടാതെയും സമൂഹത്തില്‍ ദുര്‍ബലര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സമനീതി ഉറപ്പാക്കിയും ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.