തിരുവനന്തപുരം: ഇസ്രായേലില്‍ ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.
സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ഇസ്രയേലിലെ ഹമാസ് റേക്കറ്റ് ആക്രമണത്തിലാണ് ഇടുക്കി കീരത്തോട് സ്വദേശിയായ സൗമ്യ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് റോക്കറ്റ് പതിച്ചത്. സുരക്ഷിത സ്ഥാനത്തേക്ക് ഓടി മാറും മുമ്പേയായിരുന്നു അപകടം.
അതേസമയം സൗമ്യയ്ക്ക് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു. സൗമ്യയുടെ കുടുംബാംഗങ്ങളുമായി ഇസ്രായേൽ പ്രസിഡന്റ് റുവെൻ റിവ്ലിൻ സംസാരിക്കുകയും രാജ്യം ഒറ്റക്കെട്ടായി സൗമ്യയുടെ കുടുംബത്തിനൊപ്പമുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.