കുവൈറ്റ് സിറ്റി: ഹൃസ്വ സന്ദർശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുവൈറ്റിലെത്തി. കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉൾപ്പെടെയുളള ഉന്നതരുമായി അദ്ദേഹം കൂടികാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കത്ത് കുവൈറ്റ് അമീറിന് കൈമാറും.
ജിസിസി രാജ്യങ്ങളിലെ സ്ഥാനപതിമാരുടെ യോഗത്തിലും മന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുളളത്. അതേസമയം തന്നെ ഗാർഹിക തൊഴിലാളികളുടെ അവകാശസംരക്ഷണത്തില്‍ പ്രധാനപങ്കുവഹിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന ഗാർഹിക തൊഴില്‍ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജനും കയറ്റി അയക്കുന്നതില്‍ നിർണായ പങ്ക് വഹിച്ച രാജ്യമാണ് കുവൈറ്റ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നന്ദി അദ്ദേഹം കുവൈറ്റ് ഭരണാധികാരിളെ നേരിട്ടറിയിക്കും. ഇന്ത്യയില്‍ നിന്നുളള സാധാരണ പ്രവാസികള്‍ക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തിലും ചർച്ചകള്‍ നടന്നേക്കും.
വെള്ളിയാഴ്ച ഇന്ത്യന്‍ സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് ചാനലുകളിലൂടെയാണ് ഇന്ത്യക്കാർക്ക് കേന്ദ്രമന്ത്രിയുടെ സംഭാഷണം കാണാൻ കഴിയുക.
അതേസമയം ദോഹയിലൂടെ ട്രാന്‍സിറ്റ് യാത്ര ചെയ്താണ് അദ്ദേഹം കുവൈറ്റിലെത്തിയത്. ഖത്തര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ മിസ്‌നദുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.കോവിഡ് സമയത്ത് ഖത്തർ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ദോഹയിലൂടെയാണ് യാത്രയെങ്കിലും മന്ത്രി ഖത്തർ ഭരണാധികാരികളുമായി ഔദ്യോഗിക കൂടികാഴ്ച നടത്തുമെന്നതിനെ കുറിച്ച് നേരത്തെ സൂചനയുണ്ടായിരുന്നില്ല.