റിയോ ഡി ജെനീറോ: കൊളംബിയക്കെതിരായ കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീൽ നേടിയ ആദ്യ ഗോളിനെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ഗോൾ അനുവദിച്ച റഫറി പിനാറ്റയെ സസ്പൻഡ് ചെയ്യണമെന്ന ആവശ്യവുമായി കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ കോൺമെബോളിന് കത്തയച്ചിരിക്കുകയാണ്. ഈ ഗോൾ മത്സരഫലത്തെ സ്വാധീനിച്ചു എന്നാണ് കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നത്.
റെനാൻ ലോദിയുടെ ക്രോസിൽ തലവച്ച് റോബർട്ടോ ഫിർമിനോയാണ് ബ്രസീലിൻ്റെ ആദ്യ ഗോൾ നേടിയത്. ഗോളിലേക്കുള്ള ബിൽഡപ്പിൽ പന്ത് റഫറിയുടെ ദേഹത്ത് തട്ടിയിരുന്നു. മത്സരത്തിൽ മുന്നിട്ടുനിന്ന സമയത്ത് അനുവദിച്ച ഈ ഗോൾ മത്സരഫലത്തെ നേരിട്ട് സ്വാധീനിച്ചു.
ഗോൾ നിഷേധിക്കണമെന്ന് കൊളംബിയൻ താരങ്ങൾ ഏറെ നേരം അപ്പീൽ ചെയ്തെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഇതിനെതിരെയാണ് ഇപ്പോൾ കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ കോൺമെബോളിനോട് പരാതിപ്പെട്ടിരിക്കുന്നത്. ഗോൾ അനുവദിച്ച റഫറിയെയും മറ്റ് ഒഫീഷ്യലുകളെയും സസ്പൻഡ് ചെയ്യണമെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.