ഷാർജ: ജൂണില്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചതിന് 21266 പേർക്ക് പിഴ ചുമത്തി ഷാർജ പോലീസ്. മുന്‍കൂട്ടി അറിയിക്കാത്ത പരിശോധനകളിലൂടെയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. താമസ വ്യവസായ വാണിജ്യ ഇടങ്ങളിലാണ് പരിശോധനകള്‍ നടത്തിയതെന്ന് ഷാർജ പോലീസ് കമാന്റർ ഇന്‍ചീഫ് മേജർ സെയ്ഫ് അല്‍സെരി അല്‍ഷംസി പറഞ്ഞു.
മാസ്ക് ധരിക്കാത്തതിനാണ് കൂടുതല്‍ പേർക്കും പിഴ ചുമത്തിയത്. കാറില്‍ യാത്ര ചെയ്യുമ്പോള്‍ മൂന്നിലധികം പേർ പാടില്ലെന്ന നിർദ്ദേശം ലംഘിച്ചതിനും നിരവധി പേർക്ക് പിഴ കിട്ടി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പനിയും ചുമയുമുണ്ടായിട്ടും താമസയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവരെ കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴ കിട്ടി. കോവിഡ് മുന്‍കരുതലുകള്‍ എല്ലാവരും പാലിക്കണമെന്നും വിട്ടുവീഴ്ച പാടില്ലെന്നും ഷാർജ പോലീസ് മുന്നറിയിപ്പ് നല്‍കി.