ദുബായ്: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച 146 പേർ യുഎഇയിലെത്തി. എത്തിഹാദ് വിമാനത്തില്‍ അബുദാബിയിലേക്കാണ് ഇവരെത്തിയത്. കൊച്ചിയില്‍ കോവിഡിന്റെ അതിവേഗ പരിശോധനാകേന്ദ്രം പ്രവർത്തനം ആരംഭിച്ചതോടെയാണ് യാത്ര സാധ്യമായത്.
കോവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ട്. കേന്ദ്രസർക്കാരും യുഎഇ ഉള്‍പ്പടെയുളള ചില രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് നിലവിൽ പരിമിതമായ തോതിൽ വിദേശയാത്ര സാധ്യമാവുന്നത്. ഇതിനിടയിൽ യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുന്‍പെടുത്ത ആർ ടി പിസിആർ പരിശോധനാഫലം വേണമെന്ന് ദുബായ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതിനെ തുടർന്നാണ് അതിവേഗപരിശോധനാ സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കിയത്.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസിന്റെ ഇടപെടലിലാണ് കൊച്ചി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനകേന്ദ്രം തുടങ്ങാനുള്ള ശ്രമമാരംഭിച്ചത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച ലാബ് ജൂൺ 28 ന് സിയാലിൽ സ്ഥാപിച്ചു. സിയാൽ മൂന്നാം ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള റാപിഡ് പി.സി.ആർ കേന്ദ്രത്തിൽ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.യു.എ.ഇ. സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചവർക്കാണ് നിലവിൽ റാപ്പിഡ് പി.സി.ആർ. ഉൾപ്പെടെയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് സമർപ്പിച്ച് യാത്ര സാധ്യമാകുന്നത്. പ്രത്യേക അനുമതി എന്ന നിബന്ധനയിൽ വൈകാതെ ഇളവുവരുമെന്നാണ് പ്രതീക്ഷ.