ദുബായ്: മെട്രോയുടേയും ട്രാമിന്‍റെയും ദൈനം ദിന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കിയോലിസ് എം എച്ച് ഐ റെയില്‍ മാനേജ്മെന്‍റ് ഏറ്റെടുത്തു. നേരത്തെ സർക്കോ മിഡില്‍ ഈസ്റ്റായിരുന്നു ഈ ചുമതലകള്‍ നിർവ്വഹിച്ചിരുന്നത്. അൽ റാഷിദിയ മെട്രോ ഡിപ്പോയിൽ പ്രവർത്തനങ്ങളുടെ കൈമാറ്റ ചടങ്ങിൽ, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ, മാത്തർ അൽ തായർ പങ്കെടുത്തു. ദുബായ് മെട്രോയുടെ വലിയ വിജയം എമിറേറ്റിലെ വികസന കുതിപ്പിന് കരുത്തേകിയെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന എക്സ്പോ 2020യിലും മെട്രോയുടെ പങ്ക് നിർണായകമാകുമെന്നും അദ്ദഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സെർകോ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് സിഇഒ ഫിൽ മാലെം, കിയോലിസ് ഗ്രൂപ്പ് ഇന്‍റർനാഷണല്‍ സിഇഒ, ബെർണാഡ് ടബാരി, ദുബായ് പോലീസ് ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ഒബൈദ് അൽ ഹത്ബൂർ, തുടങ്ങിയവരും സംബന്ധിച്ചു. ലോകോത്തര നിലവാരത്തിലുളള മെട്രോ- ട്രാം സർവ്വീസുമായി ചേർന്ന് പ്രവർത്തിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് കിയോലീസ് ഗ്രൂപ്പ് സിഇഒ മേരി ആന്‍ ഡീബന്‍ പറഞ്ഞു.
2021 സെപ്റ്റംബർ 09 ന് ദുബായ് മെട്രോ 12 ആം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവാണ് മെട്രോ രേഖപ്പെടുത്തിയിട്ടുളളത്. കഴിഞ്ഞ ഓഗസ്റ്റ് വരെ 1.706 ബില്ല്യണ്‍ യാത്രക്കാരാണ് മെട്രോയിലൂടെ യാത്ര ചെയ്തത്.