ടോക്യോ: റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തിൽ ജപ്പാൻ്റെ ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം. ജൂലൈ അഞ്ചിന് വിനാശകരമായ സുനാമിയുണ്ടാകുമെന്ന ജപ്പാനിലെ കോമിക് പുസ്‌തക രചയിതാവ് റിയോ തത്സുകിയുടെ പ്രവചനം 30,000 കോടിയാണ് ജപ്പാന് നഷ്ടമായത്. റിയോ തത്സുകിയുടെ പ്രവചനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലേറെ ചെറുഭൂകമ്പങ്ങളും കൂടിയുണ്ടായതോടെ ആളുകൾ ഭീതിയിലായിരുന്നു.
തൽസുകിയുടെ ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിൽ കോവിഡ് വ്യാപനവും 2011 ൽ ജപ്പാനിൽ 20,000 പേരുടെ ജീവനെടുത്ത ഭൂകമ്പവും പ്രവചിച്ചിരുന്നുവെന്നാണ് സമൂഹ മാധ്യമത്തിലെ പ്രചാരണം. ജൂലൈ അഞ്ചിന് വൻസുനാമിയെത്തുമെന്ന പ്രവചനം ജപ്പാന് വൻ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ചില വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. ജപ്പാൻ ചെറിപ്പൂക്കളുടെ പ്രഭയിൽ മുങ്ങുന്ന ഈ ടൂറിസം സീസണിൽ ഹോങ്കോങ്ങിൽ നിന്ന് ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ 90 ശതമാനം ഇടിവുണ്ടായി.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. കെട്ടിടങ്ങളും വീടുകളുമെല്ലാം ഭൂകമ്പത്തെ പ്രതിരോധിക്കുന്നവയാണ്. അങ്ങേയറ്റം സാങ്കേതികത്തികവോടെ കാര്യങ്ങളെ കാണുന്ന ജപ്പാന് പക്ഷേ, ഈ പ്രവചനം സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും പ്രചരിച്ചപ്പോൾ പ്രതിരോധിക്കാനായില്ല.