ബഹിരാകാശ നിലയത്തിലെ ആദ്യ സിനിമ: റഷ്യന്‍ സംഘം ഒക്ടോബര്‍ അഞ്ചിന് പുറപ്പെടും

ബഹിരാകാശ നിലയത്തിലെ  ആദ്യ സിനിമ:  റഷ്യന്‍ സംഘം ഒക്ടോബര്‍ അഞ്ചിന് പുറപ്പെടും

മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനൊരുങ്ങി റഷ്യൻ സംഘം. ഒക്ടോബര്‍ അഞ്ചിനാണ് റഷ്യന്‍ സംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുക. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്‌ലിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘമാണ് സിനിമാ ചിത്രീകരണത്തിനായി പോകുന്നത്.

2017-ൽ പുറത്തിറങ്ങിയ ബഹിരാകാശ ആക്ഷൻ ചിത്രം സല്യൂട്ട് 7-ന്റെ സംവിധായകനാണ് ക്‌ലിം ഷിപെൻകോ. ഇവർക്ക് പിന്തുണയുമായി മറ്റ് രണ്ടുപേരും റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ് ആർതെമിയേവും ഇവർക്കൊപ്പമുണ്ടാകും. സോയസ് എം.എസ്. 18 റോക്കറ്റാകും സംഘത്തെ നിലയത്തിലെത്തിക്കുക.

ബഹിരാകാശനിലയത്തിൽ ആദ്യമായി ചിത്രീകരണം നടത്തുന്ന സിനിമയ്ക്ക് ചലഞ്ച് എന്നാണ്‌ പേരുനൽകിയിരിക്കുന്നതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. ഭൂമിയിൽ തിരിച്ചെത്താൻ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താൻ നിയോഗിക്കപ്പെടുന്ന വനിതാ സർജന്റെ കഥയാണ് സിനിമ പറയുന്നത്. യാത്രികർക്കുമാത്രമല്ല താത്പര്യമുള്ള എല്ലാ വ്യക്തികൾക്കും ബഹിരാകാശം ലഭ്യമാകുമെന്ന സന്ദേശം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏജൻസി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.