കാബൂള്‍ : അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പഞ്ച്ഷീറില്‍ ആധിപത്യമുറപ്പിച്ചതിന് പിന്നാലെയാണിത്.
അമറുള്ള സലേയുടെ ജ്യേഷ്ഠ സഹോദരന്‍ റോഹുള്ള സലേയെയാണ് പഞ്ച്ഷീറില്‍ നിന്ന് കാബൂളിലേക്ക് പോകുന്നതിനിടെ താലിബാന്‍ ഭീകരര്‍ വെടിവച്ച് കൊന്നത്. സലേയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഭീകരര്‍ റോഹുള്ള സലേയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.
പാഞ്ച്ഷീറില്‍ താലിബാനെതിരെ അവസാന നിമിഷം വരെ പോരാടിയ അമറുള്ള സലേ താലിബാന്‍ തീവ്രവാദികള്‍ പിടികൂടുന്നതിന് മുന്‍പേ സുരക്ഷിത താവളത്തിലേക്ക് മാറിയെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സലേയുടെ സഹോദരിയേയും താലിബാന്‍ ഭീകരര്‍ ക്രൂരമായിപീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. തന്നെ ഒരു പൂർണ താലിബാന്‍ വിരോധിയാക്കിയത് ആ സംഭവമാണെന്ന് സലേ പറഞ്ഞിട്ടുണ്ട്.
എന്നാൽ പഞ്ച്ഷീര്‍ പ്രവിശ്യ പൂര്‍ണമായി കീഴടക്കിയെന്ന് താലിബാന്‍ അവകാശപ്പെടുന്നെങ്കിലും പല പ്രദേശങ്ങളും താലിബാന് ഇനിയും പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.