തായ് വാന്റെ ആകാശത്ത് വീണ്ടും അതിക്രമിച്ചു കയറി ചൈന; 38 പോര്‍ വിമാനങ്ങള്‍ പറത്തി

 തായ് വാന്റെ ആകാശത്ത് വീണ്ടും അതിക്രമിച്ചു കയറി ചൈന; 38 പോര്‍ വിമാനങ്ങള്‍ പറത്തി

തായ്പേയ്: പോര്‍ വിമാനങ്ങള്‍ പറത്തി ചൈന തായ് വാനെ വീണ്ടും വിരട്ടുന്നു. ആവര്‍ത്തിച്ചുളള മുന്നറിയിപ്പുകള്‍ അവഗണിച്ച് തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയിലൂടെ ചൈന 38 പോര്‍ വിമാനങ്ങള്‍ പറത്തിയതായി തായ് വാന്‍ ആരോപിച്ചു.സൈനിക അധിനിവേശത്തിനാണ് ചൈന ശ്രമിക്കുന്നതെന്നും മേഖലയിലെ സമാധാനം തകര്‍ക്കുന്ന നീക്കമാണിതെന്നും തായ് വാന്‍ പ്രധാനമന്ത്രി സൂ സെങ് ചാങ് പറഞ്ഞു.

മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ചും ജെറ്റ് വിമാനങ്ങള്‍ രംഗത്തിറക്കിയും ചൈനീസ് വിമാനങ്ങളുടെ അധിനിവേശ നീക്കത്തോട് പ്രതികരിച്ചതായും തായ് വാന്‍ വ്യക്തമാക്കി. 25 വിമാനങ്ങള്‍ തായ് വാന്റെ തെക്ക് പടിഞ്ഞാറന്‍ വ്യോമ പ്രതിരോധ മേഖലയിലാണ് പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പകലായിരുന്നു ഈ അധിനിവേശം. വെളളിയാഴ്ച വൈകിട്ട് 13 വിമാനങ്ങളും ഇതേ മേഖലയില്‍ പറന്നു.

സമാനമായ പ്രകോപനം മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം സൈനിക വിമാനങ്ങള്‍ തായ് വാന്റെ മേഖലയിലേക്ക് ചൈന കടത്തിവിടുന്നത് ആദ്യമായിട്ടാണ്. ആണവ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുളള എച്ച് 6 ബോംബര്‍ വിമാനങ്ങളാണ് തായ് വാന്‍ മേഖലയിലൂടെ പറന്നത്. അന്തര്‍വാഹിനികളെ വരെ തകര്‍ക്കാന്‍ ശേഷിയുളള വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടും.വ്യോമ പ്രതിരോധ മേഖലയെന്നാല്‍ ഒരു രാജ്യത്തിന്റെ പരിധിക്ക് അപ്പുറത്താണ്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ വിമാനങ്ങള്‍ അനധികൃതമായി കടന്നുകയറിയാല്‍ ദേശസുരക്ഷയും താല്‍പര്യവും മാനിച്ച് അതില്‍ ഇടപെടാനും നിയന്ത്രിക്കാനുമുളള അധികാരം ആ രാജ്യത്തിനുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.