ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 40 ആം പതിപ്പിന് നവംബർ 3 ന് തുടക്കമാകും. ഷാർജ എക്സ്പോ സെന്‍ററില്‍ നവംബർ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിന്‍റെ ഇത്തവണത്തെ ആപ്തവാക്യം എല്ലായ്പ്പോഴും ഒരു ശരിയായ പുസ്തകമുണ്ട് എന്നുളളതാണ്. 11 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള എഴുത്തുകാരും പ്രസാധകരും ഭാഗമാകും.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് മേള നടക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുസ്തകമേളകളില്‍ ഒന്നാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള.
ഒരു രാജ്യത്തിന്‍റെ സംസ്കാരത്തിന്‍റെ അടിത്തറയെന്നുളളത് അറിവാണ്. കഴിഞ്ഞ നാല്‍പത് വർഷമായി അറബ് രാജ്യങ്ങളുടേയും മറ്റ് ലോകരാജ്യങ്ങളുടേയും സൗഹൃദത്തിന്‍റേയും സംസ്കാരത്തിന്‍റേയും കൈമാറ്റമാണ് പുസ്തകോത്സവത്തില്‍ നടക്കുന്നതെന്നും
എസ് ബി എ ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. വ്യക്തികളും പുസ്തകങ്ങളും തമ്മിലുളള ഇഴപിരിയാത്ത ബന്ധത്തെ ഓർപ്പിക്കുന്നതാണ് ഓരോ പുസ്തകമേളയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളെന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവരാണെങ്കില്‍ തീർച്ചയായും നിങ്ങള്‍ പുസ്തകളില്‍ താല്‍പര്യമുളളവരായിരിക്കുമെന്ന് മേളയുടെ ജനറൽ കൺവീനർ ഖൗല അൽ മുജൈനി പറഞ്ഞു.