കാബൂളിലെ ഗുരുദ്വാരയില്‍ ആയുധങ്ങളുമായെത്തി ഭീഷണി മുഴക്കി താലിബാന്‍

കാബൂളിലെ ഗുരുദ്വാരയില്‍ ആയുധങ്ങളുമായെത്തി ഭീഷണി മുഴക്കി താലിബാന്‍

കാബൂള്‍: കാബൂളിലെ ഗുരുദ്വാരയില്‍ ആയുധങ്ങളുമായെത്തി താലിബാന്റെ ഭീഷണി.അഫ്‌ഗാനിലെ ഹിന്ദുക്കളെയും സിഖുകാരെയും രക്ഷിക്കാന്‍ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് നിരവധിപേർ ആവശ്യമുന്നയിച്ചു. ഇന്ത്യന്‍ വേള്‍ഡ് ഫോറം അധ്യക്ഷൻ പുനീത് സിംഗ് ഛന്ദോക്ക് ഇത്തരത്തില്‍ നിരവധി ഫോണ്‍ സന്ദേശങ്ങള്‍ തനിക്ക് കാബൂളില്‍ നിന്നും വരുന്നതായി അറിയിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ നിറയെ ആയുധങ്ങളുമായി താലിബാന്‍ സംഘം ഗുരുദ്വാരയില്‍ പ്രവേശിച്ചു. ഗുരുദ്വാര അധ്യക്ഷനെ ഭീഷണിപ്പെടുത്തിയ അവ‌ര്‍ അതിനോട് ചേര്‍ന്നുള‌ള സ്‌കൂളിലും പരിശോധന നടത്തി. ഗുരുദ്വാരയുടെ സുരക്ഷാചുമതലയിലുണ്ടായിരുന്നവരെ ക്രൂരമായി ഉപദ്രവിച്ചെന്നും പുനീത് സിംഗ് ഛന്ദോക്ക് അറിയിച്ചു. എം.പിയായിരുന്ന നരീന്ദര്‍ സിംഗ് ഖല്‍സ ഉപയോഗിച്ചിരുന്ന മുറിയിലും താലിബാന്‍ പരിശോധന നടത്തി. ഗുരുദ്വാരയില്‍ ഇരുപതോളം പേര്‍ ഇപ്പോഴും തങ്ങുന്നുണ്ട്. ഇവര്‍ ജീവനെ ഭയന്നാണ് കഴിയുന്നത്.

അഫ്‌ഗാനിലെ ഹിന്ദുക്കളുടെയും സിഖ് വിശ്വാസികളുടെയും സുരക്ഷയ്‌ക്കായി ഇന്ത്യ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. താലിബാന്‍ ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ രണ്ടാമത്തെ അതിക്രമമാണ് ഇപ്പോൾ നടന്നത്. ഒക്‌ടോബര്‍ മാസം ആദ്യവും കാബൂളിലെ ഇതേ ഗുരുദ്വാരയില്‍ താലിബാന്‍ ആക്രമണം നടത്തിയിരുന്നു. അന്ന് സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.