വിപുല സഹകരണം ഉറപ്പാക്കി ഇന്ത്യ, ഇസ്രായേല്‍ അമേരിക്ക,യു.എ.ഇ വിദേശകാര്യ മന്ത്രി കൂട്ടായ്മ

വിപുല സഹകരണം ഉറപ്പാക്കി ഇന്ത്യ, ഇസ്രായേല്‍ അമേരിക്ക,യു.എ.ഇ വിദേശകാര്യ മന്ത്രി കൂട്ടായ്മ

ടെല്‍അവീവ്: വ്യാപാരം, സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ, ഗതാഗതം എന്നീ മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ഇന്ത്യ, അമേരിക്ക, ഇസ്രായേല്‍, യുഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. സാമ്പത്തിക സഹകരണത്തിനായി ഒരു അന്താരാഷ്ട്ര ഫോറം സ്ഥാപിക്കാന്‍ നാല് രാജ്യങ്ങളും തീരുമാനിച്ചതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സാധ്യമായ സംയുക്ത അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ച് നാല് രാഷ്ട്രങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത വെര്‍ച്വല്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തു.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഇസ്രായേല്‍ വിദേശകാര്യമന്ത്രി യൈര്‍ ലാപിഡ്, യുഎഇ വിദേശകാര്യമന്ത്രി അബ്ദുളള ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഏറ്റവും ഫലപ്രദമായ ചര്‍ച്ചകളാണു നടന്നതെന്ന് മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ഞങ്ങള്‍ ഇവിടെ തിരയുന്ന വാക്ക് സമന്വയമാണെന്ന് ഞാന്‍ കരുതുന്നു, കാരണം ഈ മീറ്റിംഗില്‍ ആരംഭിച്ച് ഞങ്ങള്‍ ശ്രമിക്കാനും സൃഷ്ടിക്കാനും പോകുന്നത് അതിനായാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, സമുദ്രസുരക്ഷ എന്നീ കാര്യങ്ങളിലും, മറ്റ് വിഷയങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ നാല് രാഷ്ട്രങ്ങള്‍ തമ്മില്‍ സമന്വയം ഉണ്ടായി- ഇസ്രായേല്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഈ മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ രൂപപ്പെടുത്തുന്ന സംയുക്ത പ്രവര്‍ത്തകസമിതിയുടെ പ്രവര്‍ത്തനത്തിനായി മുതിര്‍ന്ന തലത്തിലുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ മന്ത്രിമാര്‍ തീരുമാനിച്ചു. ദുബായില്‍ നടക്കുന്ന എക്സ്പോ 2020ല്‍ മന്ത്രിമാരുടെ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ്ജ സഹകരണം സമുദ്ര സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയ സഹകരണം സമുദ്ര സുരക്ഷ എന്നിവ വിപുലീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.