കാബൂള്‍: അഫ്ഗാന്‍ ജൂനിയര്‍ വനിതാ വോളിബാള്‍ താരത്തെ കഴുത്തറുത്ത് കൊന്ന് താലിബാന്‍. മഹജബിന്‍ ഹക്കീമിയെയാണ് താലിബന്‍ കഴുത്തറത്ത് കൊന്നതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സിന് നല്‍കിയ അഭിമുഖത്തില്‍ വോളിബാള്‍ ടീമിന്റെ പരിശീലകയാണ് ഇക്കാര്യം വ്യക്തമാാക്കിയത്.
ഈ മാസം ആദ്യമാണ് ഈ ക്രൂരകൃത്യം നടന്നതെന്നാണ് പരിശീലക പറയുന്നത്. കൊലപാതകത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് മഹജബിന്റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയെന്നും പരിശീലക പറയുന്നു.
മഹജബിന്റെ അറ്റുപോയ തലയുടേയും രക്തക്കറയുള്ള കഴുത്തിന്റേയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസംമുന്‍പ് പ്രചരിച്ചിരുന്നു. ഓഗസ്റ്റില്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണം വരുന്നതിന് മുന്‍പ് രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രാജ്യത്തു നിന്നും രക്ഷപെടാന്‍ കഴിഞ്ഞുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലക വെളിപ്പെടുത്തി.
അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിക്കുന്നതിന് മുന്‍പ് അഷ്റഫ് ഗിനി സര്‍ക്കാരിന്റെ കാലത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളി ടീമിലെ ഏറ്റവും മികച്ച താരമായിരുന്നു മഹജബിന്‍. താരങ്ങള്‍ വിദേശ ടൂര്‍ണമെന്റില്‍ കളിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചത്.